Monday, 12 September 2016

കടുവയെ പിടിച്ച കിടുവ; വൈറ്റ് കോളര്‍ധാരി വെളുപ്പിക്കാന്‍ നല്‍കിയ 40 കോടിയുടെ കള്ളപ്പണവുമായി ദാവുദിന്റെ വലംകൈ മുങ്ങി

ന്യൂഡല്‍ഹി: കടുവയെ പിടിച്ച കടുവയെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോള്‍ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ അഹ്മദ് ഖലീഖ്. ഇന്ത്യ ദാവൂദിനുവേണ്ടി പടയൊരുക്കം നടത്തുമ്ബോള്‍ ദാവൂദ് അഹ്മദ് ഖലീഖിനെ തേടിപ്പിടിക്കാനുള്ള ശ്രമത്തിലാണ്. ദാവൂദിന്റെ ഡീ കമ്ബനിയുടെ പേരില്‍ ഡല്‍ഹിയിലെ പ്രമുഖന്‍ വെളുപ്പിക്കാന്‍ നല്‍കിയ കള്ളപ്പണത്തിലെ മുക്കാല്‍പങ്കും കൊണ്ട് മുങ്ങിയ വലംകൈയെ തേടി ദാവൂദ് ഒരുപാട് അലഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. ചെറിയ തുകയൊന്നുമല്ല ഖലീഖ് വെട്ടിച്ചിരിക്കുന്നത്. നാല്‍പത് കോടിയാണിത്. ഈ തട്ടിപ്പ് വാര്‍ത്ത പുറത്തായതോടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ദാവൂദിനുള്ള പങ്ക് പുറംലോകമറിയുന്നത്.

45 കോടി കള്ളപ്പണമാണ് ഖലീഖിന്റെ കൈയില്‍ ഡല്‍ഹിയിലെ പ്രമുഖന്‍ ഏല്‍പിച്ചത്. പക്ഷേ ഖലീഖ് ഇതില്‍ ദാവൂദിന്റെ വിഹിതമായ അഞ്ചുകോടി അധോലോകരാജാവിനുതന്നെ നല്‍കി ബാക്കി 40 കോടിയുമായി ഇയാള്‍ മുങ്ങിയെന്നാണ് സൂചന. ദാവൂദിന്റെ പാക്കിസ്ഥാനിലെ വലംകൈയായ ജബീര്‍ മോട്ടിയും ഖലീഖുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് ഈ ഇടപാടിനെക്കുറിച്ച്‌ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിക്കുന്നത്. 

ദാവുദിന്റെ വിഹിതം സൂക്ഷിച്ച ശേഷം 40 കോടി ഹവാല വഴികളിലൂടെ വിദേശത്തേയ്ക്ക് കടത്തിയതായാണ് ഖലീഖ് അവകാശപ്പെടുന്നത്. എന്നാല്‍, പണവും ഖലീഖും മുങ്ങിയതോടെയാണ് ഡി കമ്ബനിക്ക് ചതിവ് മനസിലായത്. ഫോണ്‍ സംഭാഷണത്തില്‍ ഖലീഖിനോട് ചതിയെക്കുറിച്ച്‌ റസാഖ് ഭായി മനസ്സിലാക്കിയെന്ന് ജബീര്‍ മോട്ടി പറയുന്നുണ്ട്. താന്‍ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും ചില ആശയക്കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഫോണ്‍ സംഭാഷണത്തില്‍ ഖലീഖ് പറയുന്നുണ്ട്. പനാമയില്‍ നിക്ഷേപിച്ചിട്ടുള്ള പണം സുരക്ഷിതമാണെന്നും ഖലീഖ് പറയുന്നു.

ഖലീഖ് മണിപ്പുരില്‍ ഒളിവില്‍ താമസിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. 

ഏതായാലും ഡി കമ്ബനിയിലെ ആഭ്യന്തര തര്‍ക്കം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ദാവൂദിന്റെ പാളയത്തിലേക്ക് പുതിയ വഴി തുറന്നിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ത്താരങ്ങളും രാഷ്ട്രീയഉദ്യോഗസ്ഥ പ്രമുഖരുമടക്കം ദാവൂദുമായി പണമിടപാട് നടത്തിയവരെ കണ്ടെത്താന്‍ ഈ ഫോണ്‍ സംഭാഷണങ്ങള്‍ തുണയ്്ക്കുമെന്നാണ് വിലയിരുത്തല്‍.

No comments:

Post a Comment