Friday, 16 September 2016

മന്ത്രി കെടി ജലീല്‍ തുണയായി: മൂന്നു വര്‍ഷം മുമ്ബ് തൃശ്ശൂരില്‍ നിന്ന് കാണാതായ ബുദ്ധിമാന്ദ്യമുള്ള യുവാവിനെ വീട്ടുകാര്‍ക്ക് തിരിച്ച്‌ കിട്ടി



മലപ്പറം: മന്ത്രി കെടി ജലീലിനൊപ്പം നിന്ന് തിരുവോണദിനത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ജോയി അറിഞ്ഞില്ല, അത് തന്റെ ഉറ്റവര്‍ക്ക് അടുത്തെത്താനുള്ള വഴിയായിരിയക്കും എന്ന്. തൃശ്ശൂരില്‍ നിന്ന കാണാതായ തൃശൂര്‍ ഊരകം സ്വദേശി പനക്കാമുറ്റം സ്വദേശി ജോയിയ്ക്കാണ് മന്ത്രി കെടി ജലീലിന്റെ എഫ്ബി പോസ്റ്റ് തുണയായത്.

ഓണാഘോഷത്തിനിടെ ജോയിക്കൊപ്പംനിന്ന് എടുത്ത ഫോട്ടോ മന്ത്രി കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ രണ്ടരവര്‍ഷം മുന്‍പ് തൃശൂരിലെ ചേര്‍പ്പില്‍നിന്നു കാണാതായ ജോയിയെ തേടി ബന്ധുക്കളെത്തി. വ്യാഴാഴ്ച വൈകിട്ടു തവനൂരിലെ പ്രതീക്ഷാഭവനില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെ ജോയി വീട്ടിലേക്ക് യാത്രതിരിച്ചു.

2013 ഡിസംബര്‍ 29ന് ആണ് തൃശൂര്‍ ഊരകം സ്വദേശി പനക്കാമുറ്റം സ്വദേശി ജോയി (31) ബസ് യാത്രയ്ക്കിടെ വഴിതെറ്റി കോഴിക്കോട്ട് എത്തുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ബുദ്ധിപരമായി ചില പ്രശ്നങ്ങള്‍ ഉള്ള ജോയി സഹോദരങ്ങളുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു. പിതാവിന്റെ സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെ ബസ് മാറിക്കയറുകയായിരുന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്നു കണ്ടെത്തിയ ജോയിയെ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ 2013ല്‍ ആണ് തവനൂര്‍ പ്രതീക്ഷാഭവനിലേക്കു മാറ്റിയത്. സ്ഥലപ്പേരുകളും ഓര്‍ക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എഴുതി ലിസ്റ്റാക്കി പോക്കറ്റിലിട്ടാണ് ജോയി യാത്ര ചെയ്യാറുള്ളത്. ആ ലിസ്റ്റ് നഷ്ടമായതാണ് ജോയിയ്ക്ക് വിനയായത്.

വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വ്യക്തമായി പറയാന്‍ കഴിയാതിരുന്ന ജോയിക്ക് മന്ത്രിയുടെ എഫ്ബി പോസ്റ്റാണ് തുണയായത്. ഓണാഘോഷത്തിനായി എത്തിയ മന്ത്രിയുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കണമെന്ന് ജോയി ആവശ്യപ്പെടുകയായിരുന്നു. 'ഡോ. കെടി ജലീല്‍ ഓണ്‍ലൈന്‍' എന്ന എഫ്ബി പേജിലൂടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ജോയിയെ തിരിച്ചറിഞ്ഞ ചേര്‍പ്പ് പഞ്ചായത്ത് അംഗം ഷിബിന്‍ ടി ചന്ദ്രന്റെ നേതൃത്വത്തിലാണ് അയല്‍വാസികളും ബന്ധുക്കളും എത്തി ജോയിയെ കൂട്ടിക്കൊണ്ടുപോയത്. തിരുവോണദിനത്തില്‍ മന്ത്രി തവനൂര്‍ കൂരടയിലെ വയോജന മന്ദിരവും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മഹിളാമന്ദിരം, റസ്ക്യൂ ഹോം, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലും എത്തി.

No comments:

Post a Comment