Monday, 12 September 2016

കര്‍ണാടക സ്വദേശിയുടെ ഹോട്ടലിന് നേരെ ചെന്നൈയില്‍ ബോംബ് എറിഞ്ഞു, കെഎസ്‌ആര്‍ടിസി ബസ് തല്ലിത്തകര്‍ത്തു!



ചെന്നൈ: തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജല പ്രശ്നം സാധാരണക്കാരിലേക്കും പടരുന്നു. ചെന്നൈയില്‍ കര്‍ണാടക സ്വദേശിയുടെ ഹോട്ടല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. പെട്രോള്‍ ബോംബുകളുമായാണ് അക്രമികള്‍ ചെന്നൈയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിലേക്ക് ഇരച്ചുകയറിയത്. 1938 മുതല്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉഡുപ്പി ഭക്ഷണത്തിന് പേര് കേട്ട ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടല്‍.

ഒരുസംഘം ആളുകള്‍ ചേര്‍ന്ന് ഹോട്ടല്‍ ആക്രമിക്കുന്നതായി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നേരത്തെ കാവേരി വിഷയം സംബന്ധിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്നാട് സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ഥിക്ക് ബെംഗളൂരുവില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ പ്രതികരമായിട്ടാണ് കര്‍ണാടക സ്വദേശിയുടെ ഹോട്ടലിന് നേരെ ആക്രമണമുണ്ടായത്.

തമിഴ്നാട്ടുകാര്‍ കര്‍ണാടകയില്‍ ആക്രമിക്കപ്പെട്ടാല്‍ ഇത് പോലുളള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ ഹോട്ടല്‍ പരിസരം വിട്ടത്. ഭീഷണി സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും ഇവര്‍ വിതരണം ചെയ്തിരുന്നത്രെ. അക്രമത്തിന് പിന്നാലെ പോലീസ്, ഹോട്ടലിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്ക് പോലീസ് സുരക്ഷ നല്‍കുന്നുണ്ട്.

തമിഴ്നാട്ടിലെ രാമേശ്വരത്ത് വെച്ച്‌ കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് അക്രമികള്‍ തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. നാം തമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് ബസ് ആക്രമിച്ചത്. കാവേരി പ്രശ്നം രൂക്ഷമായതോടെ, തമിഴ്നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ കര്‍ണാടകയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഹൊസൂര്‍ റോഡ് വഴി തമിഴ്നാടില്‍ നിന്നുള്ള ബസ്സുകള്‍ ദിവസങ്ങളായി ബെംഗളൂരുവില്‍ എത്തുന്നില്ല.

No comments:

Post a Comment