Friday, 16 September 2016

കാന്‍സറിന് നാട്ടുവൈദ്യം... തെറ്റ് തിരിച്ചറിയാന്‍ വൈകി; ഇരുപത്തിയാറാം വയസ്സില്‍ നടി മരിച്ചു, ദുരന്തം!



ലക്ഷ്മിതരു, മുള്ളാത്ത എന്നിവയുടെ ഇലയും മറ്റും തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത് വിശ്വസിച്ച്‌ പരീക്ഷിച്ച പലരും അപകടത്തില്‍ ചെന്ന് ചാടിയിട്ടുമുണ്ട്. ഒരുപക്ഷേ യഥാവിധി ചികിത്സിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരുപാട് ആളുകള്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെട, ഈ ലൊട്ടുലൊടുക്ക് വിദ്യകള്‍ പരീക്ഷിച്ചവരുടെ കൂട്ടത്തിലുണ്ട്.

കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമേ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉള്ളൂ എന്നാണോ നിങ്ങള്‍ കരുതിയത്.
അങ്ങനെയെങ്കില്‍ തെറ്റി. ഇത്തരം അബദ്ധങ്ങള്‍ക്ക് കാല ദേശ വ്യത്യാസങ്ങളൊന്നും ഇല്ല. ഇത് ഇപ്പോള്‍ പറയാന്‍ കാരണം, ചൈനയിലെ പ്രമുഖ നടിയായ ഷു തിങിന്റെ മരണ വാര്‍ത്തയാണ്. ഈ മാസം ഏഴാം തീയതിയാണ് തിങ് മരിച്ചത്. കാരണം കാന്‍സര്‍.

കാന്‍സറിനെ നേരിടാന്‍ പാരമ്ബര്യവൈദ്യത്തെ കൂട്ടുപിടിച്ചതാണ് തിങിന്റെ മരണത്തിന് കാരണമായത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കീമോതെറാപ്പി ചെയ്താല്‍ വേഗം മരിക്കുമെന്നും ഭയങ്കര വേദനയായിരിക്കും എന്നും മറ്റും ആളുകള്‍ തിങിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്രെ. ടി സി എം എന്ന പേരില്‍ അറിയപ്പെടുന്ന ട്രഡീഷണല്‍ ചൈനീസ് മെഡിസിനായിരുന്നു തിങ് ആശ്രയിച്ചിരുന്നത്.

കീമോതെറാപ്പി ചെയ്യാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഷു തിങ് തന്നെ പറഞ്ഞിരുന്നു. പകരം ചില വൈദ്യന്മാരെ ആശ്രയിച്ചു. പാരമ്ബര്യ ചികിത്സ കൊണ്ട് ഫലമുണ്ടാകില്ല എന്ന് വൈദ്യന്മാര്‍ തിങിനോട് ഒടുവില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം തിങ് കീമോതെറാപ്പി തുടങ്ങി. അപ്പോഴേക്ക് പക്ഷേ വൈകിപ്പോയിരുന്നു. 26 വയസ്സായിരുന്നു ഷു തിങിന് മരിക്കുമ്ബോള്‍.

No comments:

Post a Comment