Friday, 16 September 2016

പരാതിക്കാരേ കേള്‍ക്കൂ... ബെംഗളൂരു പാഴാക്കി കളയുന്നത് കാവേരിയിലെ 50 ശതമാനം വെള്ളം!



ബെംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അക്ഷരാര്‍ഥത്തില്‍ അടിപിടി കൂടുകയാണ് രണ്ട് സംസ്ഥാനങ്ങള്‍. തങ്ങള്‍ക്ക് കൃഷി ആവശ്യത്തിന് വെള്ളം കിട്ടണമെന്ന് തമിഴ്നാട്. സുപ്രീം കോടതിയും ആ ആവശ്യത്തിനൊപ്പമാണ്. തങ്ങള്‍ക്ക് ഇവിടെ കുടിക്കാന്‍ പോലും വെള്ളമില്ലെന്ന് കര്‍ണാടക. പിന്നെങ്ങനെയാണ് തമിഴ്നാടിന് വെള്ളം കൊടുക്കുക എന്നാണ് ചോദ്യം.

തമിഴ്നാടിന് വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞ് ചില്ലറ കലാപങ്ങളൊന്നുമല്ല ബെംഗളൂരുവില്‍ നടന്നത്. ബന്ദും കര്‍ഫ്യൂവും വാഹനങ്ങള്‍ കത്തിക്കലും മറ്റുമായി പ്രകടനങ്ങള്‍ കുറേ നടന്നു.
എന്നാല്‍ പ്രക്ഷോഭകര്‍ അറിയുന്നുണ്ടോ കാവേരിയില്‍ നിന്നും കിട്ടുന്നതിന്റെ പാതി വെള്ളം പാഴാക്കുകയാണ് ബെംഗളൂരു ചെയ്യുന്നത് എന്ന്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇതാ...

ആദ്യം കണക്ക് നോക്കാം

എണ്‍പത്തഞ്ച് ലക്ഷം ആളുകളാണ് ബെംഗളൂരുവില്‍ കാവേരി ജലത്തെ പ്രതിദിനം ആശ്രയിക്കുന്നത്. 1350 മില്യണ്‍ പെര്‍ ഡേ എന്ന കണക്കിന് വെള്ളമാണ് കാവേരിയില്‍ നിന്നും ഇവര്‍ക്കായി എത്തുന്നത് എന്നാണ് ഇന്‍ഡ്യ സ്പെന്‍ഡിന്റെ കണക്കുകള്‍ പറയുന്നത്. എട്ടര ലക്ഷം കാവേരി കണക്ഷനുകള്‍ ബെംഗളൂരു മെട്രോ നഗരത്തിലായി ഉണ്ട്.
ഇത് കൂടി കാണണം

570 ചതുരശ്ര കിലോമീറ്ററിലാണ് ഈ പറഞ്ഞ കണക്ഷനുകള്‍. 8746 കിലോമീറ്റര്‍ കാവേരി പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പൊതുടാപ്പുകളില്‍ കാവേരി ജലം ലഭ്യമാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് 28 രൂപയാണ് ശരാശരി ചെലവ്. ഇത്രയും കണക്ക്. ഇനി കാര്യത്തിലേക്ക്.
ബെംഗളൂരു പാഴാക്കുന്ന വെള്ളം

കാവേരിയില്‍ നിന്നും കിട്ടുന്നതിന്റെ അമ്ബത് ശതമാനം വെള്ളം ബെംഗളൂരുവില്‍ പാഴാക്കപ്പെടുന്നു എന്നാണ് കണക്ക്. കൊല്‍ക്കത്ത മാത്രമാണ് ഇന്ത്യയില്‍ ഇതില്‍ കൂടുതല്‍ വെള്ളം പാഴാക്കുന്ന ഒരേയൊരു നഗരം. എങ്ങനെയാണ് ഇത്രയും വെള്ളം പാഴാകുന്നത്, കാണാം.
കണക്കില്‍ പെടാത്ത വെള്ളം

ഒന്നുകില്‍ കണക്കില്‍ പെടാത്ത വെളളമായി, അല്ലെങ്കില്‍ വരുമാനം ഇല്ലാത്ത വെളളമായി - ഇങ്ങനെയാണ് പാഴായിപ്പോകുന്ന ഈ വെള്ളത്തെ ബെംഗളൂരു ജലബോര്‍ഡ് കരുതുന്നത്. ജലവിതരണത്തിനിടെ തൂവിപ്പോകുന്ന വെളളമായിട്ടും ആളുകള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന വെള്ളമായിട്ടും ഇതിനെ കണക്കാക്കാം. ഏജന്റുമാര്‍ മറിച്ചുവില്‍ക്കുന്നതും ഇതില്‍ത്തന്നെ പെടും.
വേണ്ടതിന്റെ പാതിയേ കിട്ടൂ

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബെഗംളൂരു. കോടിക്കണക്കിന് ആളുകള്‍ താമസിക്കുന്ന ബെംഗളൂരുവില്‍ ഒരാള്‍ക്ക് 150 ലിറ്റര്‍ വെള്ളമെങ്കിലും കിട്ടണമെന്നാണ് കണക്ക്. എന്നാല്‍ കിട്ടുന്നതോ 65 ലിറ്റര്‍ വെളളം. നാല് തവണ ഫ്ലഷ് ചെയ്യാന്‍ പോലും മതിയാകില്ല ഇത്രയും വെള്ളം എന്നതാണ് സത്യം.
മറ്റ് നഗരങ്ങളില്‍

കൊല്‍ക്കത്ത കഴിഞ്ഞാല്‍ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ വെള്ളം പാഴാക്കുന്നത് എന്ന് പറഞ്ഞല്ലോ. മുംബൈ 18 ശതമാനം, ദില്ലി 26 ശതമാനം, ചെന്നൈ 20 ശതമാനം എന്നിങ്ങനെ പോകുന്നു മറ്റ് നഗരങ്ങളിലെ കണക്കുകള്‍. ലോകത്താകമാനം നോക്കിയാല്‍ ശരാശരി 15 - 20 ശതമാനം വെള്ളമാണ് ഓരോ നഗരത്തിലെയും നഷ്ടം.
എത്ര വെള്ളം കിട്ടുന്നുണ്ട്

19 ടി എം സി വെള്ളമാണ് ദിവസവും കാവേരിയില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇതുകൊണ്ടും മതിയാകില്ല എന്നതാണ് സ്ഥിതി. കര്‍ണാടകയിലെ മറ്റിടങ്ങളെ അപേക്ഷിച്ച്‌ 13 മടങ്ങാണ് ബെംഗളൂരുവിലെ ജനസാന്ദ്രത.

No comments:

Post a Comment