Friday, 16 September 2016

വേമ്ബനാട് കായലില്‍ ശുചിമുറി മാലിന്യം തള്ളി വഞ്ചിവീടുകള്‍



ആലപ്പുഴ• വഞ്ചിവീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വേമ്ബനാട് കായലില്‍ തള്ളുന്നു. വിദേശികളടക്കം പതിനായിരക്കണക്കിനു വിനോദസഞ്ചാരികളുടെ മാലിന്യം അപ്പാടെ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ മികച്ച കാഴ്ചകളിലൊന്നായ ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കായലില്‍. ശുചിമുറി മാലിന്യമടക്കം സംസ്കരിക്കാന്‍ ജില്ലാ വിനോദസഞ്ചാര കൗണ്‍സില്‍ സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഭൂരിഭാഗവും തിരിഞ്ഞുനോക്കുന്നില്ല.

ഒന്നുമുതല്‍ ഏഴും എട്ടുവരെ മുറികളുള്ള വഞ്ചിവീടുകളാണു വേമ്ബനാട്ടുകായലില്‍ ഒഴുകുന്നത്. ഓരോന്നിനും ശുചിമുറികളുമുണ്ട്. വള്ളത്തിന്റെ അടിത്തട്ടിലുള്ള സെപ്ടിക് ടാങ്കുകളിലെ മാലിന്യങ്ങള്‍ നാലുമാസത്തലൊരിക്കല്‍ നീക്കം ചെയ്യണമെന്നാണു വ്യവസ്ഥ.
എന്നാല്‍ മാത്രമേ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ മാലിന്യങ്ങള്‍ കളഞ്ഞ ശേഷം അവിടെ നിന്നു ലഭിക്കുന്ന ബില്ലാണു മലിനീകരണ നിയന്ത്രണബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടത്.

ആര്‍ ബ്ലോക്കിലെ പ്ലാന്റിലെത്തി റജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞമാസം ആകെ എത്തിയത് എട്ടുബോട്ടുകളാണെന്നു വ്യക്തം. ജൂലൈയില്‍ 12. ഈ മാസം ഇതുവരെ അഞ്ചുബോട്ടുകള്‍ വന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ രേഖകളും ഇക്കാര്യം ശരിവയ്ക്കുന്നു. 2016ല്‍ ഇതുവരെ ആകെ പ്ലാന്റിലെത്തിയത് വെറും 240 ബോട്ടുകള്‍. ബാക്കി വഞ്ചിവീടുകള്‍ സീവേജ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് കായലിലേക്ക് തുറന്നുവിട്ടാണ്. ചുരുക്കം ചിലര്‍ക്കു സ്വന്തമായി അതിനുള്ള സംവിധാനമുണ്ട്. സെപ്ടിക് ടാങ്കുകള്‍ നിറയുമ്ബോള്‍ അതിലെ മാലിന്യങ്ങള്‍ കായലിലെ ഒഴുക്കുള്ള സ്ഥലങ്ങളില്‍ രാത്രി കളയുമെന്നു വൃത്തിയാക്കുന്ന തൊഴിലാളികള്‍ പറയുന്നു. ഇതിനായി ബോട്ടുടമകള്‍ ഇവരെ വിളിക്കും. ലിവര്‍ വലിച്ചാല്‍ അടപ്പുതുറക്കുന്ന ടാങ്കുകളും ഇപ്പോഴുണ്ട്. അപ്പോള്‍ പണി എളുപ്പമാണ്. ഓട്ടത്തിനിടക്ക് ലിവര്‍ വലിച്ചാല്‍ മുഴുവന്‍ കക്കൂസ് മാലിന്യവും കായലിലേക്കു വീഴും. ഇതാണ് ഇവരുടെ മാലിന്യ സംസ്കരണ രീതി.

No comments:

Post a Comment