Friday, 9 September 2016

പ്രണയം തലക്ക് പിടിച്ചപ്പോള്‍ പെണ്‍കുഞ്ഞുങ്ങളെ നദിയിലെറിഞ്ഞ് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി; നിറഞ്ഞൊഴുകുന്ന നദിയില്‍ മീന്‍പിടുത്തക്കാര്‍ രക്ഷകരായപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടാംജന്മം



ബീഹാര്‍: ചിലപ്പോള്‍ നമുക്ക് ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ കേട്ടുകഴിഞ്ഞാല്‍, ഇതൊക്കെ നടക്കുന്നത് നമ്മുടെ നാട്ടില്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. എവിടെ നോക്കിയാലും പീഡനം, ഒളിച്ചോട്ടം, കത്തിക്കുത്ത്... ഇങ്ങനെ നീണ്ടനിര തന്നെയുണ്ടാകും. കാമുകനോടൊപ്പം പോകാന്‍ വേണ്ടി വീട്ടുകാരേ ഉപേക്ഷിച്ചു പോകുന്നതു പോലെ മക്കളേയും ഇട്ടെറിഞ്ഞു സ്വന്തം സുഖത്തിനു പിന്നാലെ പോകുന്നവരും നമുക്ക് ചുറ്റിലും ഉണ്ട്.

ബീഹാറില്‍നിന്നാണ് ഏറ്റവും ഒടുവില്‍ ഇത്തരം ഒരു വാര്‍ത്ത വരുന്നത്.
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ ഭര്‍ത്തൃമതിയായ യുവതി സ്വന്തം കുട്ടികളെ നദിയിലെറിഞ്ഞ് കാമുകനോടൊപ്പം ഒളിച്ചോടി. കനത്തമഴയില്‍ നിറഞ്ഞൊഴുകുന്ന നദിയില്‍ വീണെങ്കിലും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബിഹാറിലെ ബഗുസരായ് ജില്ലയിലുള്ള നിമചന്‍പുര ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം. സമീപത്തുണ്ടായിരുന്ന മീന്‍പിടിത്തക്കാരുടെ സമയോചിതമായ ഇടപെടലാണ് രണ്ടും നാലും വയസ്സുള്ള പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്.

മുങ്ങിത്താഴ്ന്ന കുഞ്ഞുങ്ങളെ മീന്‍പിടിത്തക്കാര്‍ നദിയിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ ആശുപത്രിയില്‍ വിദഗ്ധചികില്‍സയിലാണ്. കഴിഞ്ഞദിവസം കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണു യുവതി കഴിഞ്ഞ ദിവസം വീട്ടില്‍നിന്നിറങ്ങിയത്. കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന ഗന്‍ഡക്ക് നദിക്കു സമീപമെത്തിയ യുവതി മക്കളെ നദിയിലേക്കു വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് സമീപത്തു കാത്തുനിന്ന കാമുകനോടൊപ്പം ബൈക്കില്‍ സ്ഥലംവിടുകയായിരുന്നു. കുട്ടികളുടെ മുത്തച്ഛനായ മനോജ് ശര്‍മയുടെ പരാതിയില്‍ യുവതിക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. യുവതി ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും നിമചന്‍പുര പൊലീസ് അറിയിച്ചു. വാര്‍ത്ത പുറത്തായതോടെ യുവതിക്കെതിരേ വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment