Wednesday, 14 September 2016

ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു; പ്രതിഷേധം ശക്തം



ന്യൂ‍ഡല്‍ഹി• ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് കൃഷിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്ന വിത്തിനമാണു കൃഷിയിടത്തിലേക്ക് എത്തുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ച വിത്തിനത്തിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നല്‍കികഴിഞ്ഞു. ജനിതകമാറ്റം വരുത്തിയ കടുകിന് ഉത്പാദനക്ഷമത കൂടും, കളകള്‍ക്കും കീടങ്ങള്‍ക്കും എതിരെ പ്രതിരോധം ഉള്ള വിത്തിനമാണ് എന്നീ വാദങ്ങളുയര്‍ത്തിയാണ് ജിഎം കടുക് കൃഷിയിടത്തിലേക്ക് എത്തിക്കാനൊരുങ്ങുന്നത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ജനറ്റിക് എന്‍ജിനീയറിങ് ഉപ സമിതി അംഗീകാരം നല്‍കിക്കഴിഞ്ഞു.
അന്തിമ അനുമതി ഉടന്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോ.ദീപക് പിന്റാലും സഹായികളും. അതേസമയം, കടുക് കൃഷി ഉള്ള ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളും കൃഷിക്കാരും ജിഎം കടുകിനെ ശക്തമായി എതിര്‍ക്കുകയാണ്.


ജനിതകമാറ്റം വരുത്താത്ത എണ്ണകുരുക്കളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഉതാപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ന് ഇത്തരം എണ്ണകള്‍ക്കു വലിയ രാജ്യാന്തര മാര്‍ക്കറ്റും ഉണ്ട്. ജിഎം വിത്തിനം വന്നാല്‍ ഇതെല്ലാം ഒറ്റയടിക്കു നഷ്ടപ്പെടും. മാത്രമല്ല, തനതു കടുകിനങ്ങളുടെ മരണമണി ഇതോടെ മുഴങ്ങുകയും ചെയ്യും. ആസിയാന്‍ കരാറിലുള്‍പ്പെടെ ഒപ്പിട്ട സര്‍ക്കാര്‍, എണ്ണക്കുരു കൃഷി അനാദായകരമാക്കി മാറ്റിയശേഷം ഇപ്പോള്‍ ജിഎം വിത്തിനെ പിന്താങ്ങുന്നതു കുത്തകകളെ സഹായിക്കനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment