Thursday, 8 September 2016

കെ ബാബു മകള്‍ക്ക് സമ്മാനിച്ച ബെന്‍സ്കാര്‍ സ്പോണ്‍സര്‍ ചെയതതാര്? പണമടച്ചവരില്‍ അബ്കാരിയും



കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കെ ബാബു മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ബെന്‍സ് കാര്‍ സ്പോണ്‍സര്‍ ചെയ്തത് ഒരു അബ്കാരിയാണത്രേ. ബെന്‍സ് കാറിന്റെ പണമടച്ചത് കൊച്ചിയിലെ ബാറുടമയാണെന്നാണ് സൂചന.

2012ല്‍ ആണ് കെ ബാബു മകള്‍ക്ക് വിവാഹ സമ്മാനമായി ബെന്‍സ് കാര്‍ നല്‍കിയത്.

മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലാണ് 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎല്‍ 38 ഡി -6005 എന്ന നമ്ബര്‍ ബാബുവിനെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറിച്ച്‌ വിറ്റിരുന്നു.

45 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാറിന്റെ വായ്പ തുക കഴിച്ചുള്ള ആറ് ലക്ഷം രൂപ അടച്ചത് മദ്യവ്യവസായിയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ആറ് ലക്ഷമൊഴികെയുള്ള തുക ഒരേ അക്കൗണ്ടില്‍ നിന്നാണ് അടച്ചിട്ടുള്ളത്. ബാബുവിന് ബാര്‍ കോഴ ഇടപാടില്‍ പങ്കുണ്ടെന്നതിന്റെ ശക്തമായ തെളിവാണിത്.

സംസ്ഥാനത്തെ മദ്യവ്യവസായികളുമായി ബാബുവിന് ബന്ധമുണ്ടെന്ന് വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാബു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാങ്ങായ കാറുകളും അവയുടെ വായ്പയും തിരിച്ചടവുകള്‍ സംബന്ധിച്ചുമെല്ലാം വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ബാബുവിനെതിരെയുള്ള അന്വേഷണം വിജിലന്‍സ് വ്യാപിപ്പിക്കുകയാണ്. ബാബു മന്ത്രിയായിരുന്ന സമയത്ത് വഹിച്ചിരുന്ന മറ്റ് വകുപ്പകളിലേക്കും അന്വേഷണം നീളും. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം നിര്‍മ്മിച്ച റോഡുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഹോട്ടല്‍ മാഫിയകള്‍ക്കും വേണ്ടിയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ബാബു നടത്തിയ വിദേശ യാത്രകളും പരിശോധിക്കുന്നുണ്ട്. ആറോളം രാജ്യങ്ങളിലാണ് മന്ത്രിയായിരിക്കെ കെ ബാബു സന്ദര്‍ശിച്ചിട്ടുള്ളത്. ബാബുവിന്റെ പാസ്പോര്‍ട്ട് പരിശോധിച്ച്‌ ഇത് സംബന്ദിച്ച വിവരങ്ങളും ശേഖറിക്കാനാണ് തീരുമാനം. 240ഓളം രേഖകളാണ് ബാബുവിനെതിരായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്. ഇവ പഠിച്ച ശേഷം ബാബുവിനെയും ബിനാമികളെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

No comments:

Post a Comment