Wednesday, 7 September 2016

കര്‍ഷകരെ വഞ്ചിച്ച്‌ ഹോര്‍ട്ടികോര്‍പ്പ് കൊള്ള ലാഭം കൊയ്യുന്നു


തൊടുപുഴ• ഇടുക്കിയിലെ ശീതകാല പച്ചക്കറി കര്‍ഷകരെ വഞ്ചിച്ചു ഹോര്‍ട്ടിക്കോര്‍പ്പ് ഓണവിപണിയില്‍നിന്നു കൊള്ളലാഭം കൊയ്യുന്നു. തുച്ഛമായ വിലയ്ക്കു കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പച്ചക്കറികള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ വിറ്റഴിക്കുന്നത്. കര്‍ഷകരെ വഞ്ചിക്കുന്നതിനപ്പുറം സര്‍ക്കാര്‍ തീരുമാനത്തെ പോലും ധിക്കരിച്ചുകൊണ്ടുള്ളതാണു ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി‍.

കര്‍ഷകര്‍ക്കു ന്യായവില നിഷേധിക്കുന്ന ഹോര്‍ട്ടികോര്‍പ്പ്, കൊള്ളലാഭം കൊയ്യുന്നുവെന്നതിന് സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ വിലവിവരപ്പട്ടിക തന്നെയാണു തെളിവ്.

കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കിയ വില

കാബേജ് - 17 രൂപ, കാരറ്റ് - 28, ബീന്‍സ് - 17, ഉരുളക്കിഴങ്ങ് - 23,

ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലെ വില

കാബേജ് - 40 രൂപ, കാരറ്റ് - 45, ബീന്‍സ് - 35, ഉരുളക്കിഴങ്ങ് - 36

വില ഉയര്‍ത്തി പോക്കറ്റ് നിറയ്ക്കുന്ന ഹോര്‍ട്ടികോര്‍പ്പ് നടപടി സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.

മുന്‍വര്‍ഷങ്ങളിലേതിനു സമാനമായി ഇടനില കച്ചവടക്കാരുമായുള്ള ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിനുപിന്നിലെന്നാണു സംശയം. ഇടുക്കിയിലെത്തി കൃഷി മന്ത്രി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ് കൂടിയാണ് അട്ടിമറിക്കപ്പെടുന്നത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി മുഴുവന്‍പച്ചക്കറിയും സംഭരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

No comments:

Post a Comment