Wednesday, 7 September 2016

എല്‍ഡിഎഫ് സര്‍ക്കാരിനും ഫ്ലാറ്റ് മാഫിയയോട് സ്നേഹം? ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ക്ക് നമ്ബര്‍ നല്‍കും


മലപ്പുറം: സംസ്ഥാനത്ത് നിരവധി ബഹുനില കെട്ടിടങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ചട്ടം ലംഘിച്ച കെട്ടിപ്പൊക്കിയ ഫ്ലാറ്റുകള്‍ക്കും കെട്ടിടകങ്ങള്‍ക്കും നമ്ബരിട്ട് നല്‍കാത്തതോടെയാണ് പല കെട്ടിടങ്ങളും നിര്‍മ്മാണം കഴിഞ്ഞ് പ്രവര്‍ത്തനക്ഷമമല്ലാതെ കിടക്കുകയാണ്.

എന്നാല്‍ പിഴ ഈടാക്കി ഈ കെട്ടിടങ്ങള്‍ക്കെല്ലാം നമ്ബറിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പും നഗരവികസന വകുപ്പും ചേര്‍ന്ന് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
എല്ലാം ശരിയാക്കാന്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഫ്ലാറ്റ് മാഫിയകളെ സഹായിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് കോടികള്‍ മുടക്കി കെട്ടിപ്പൊക്കിയ നിരവധി കെട്ടിടങ്ങള്‍ നമ്ബര്‍ ലഭിക്കാതെ കിടക്കുന്നുണ്ട്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി നിര്‍മ്മാണ അനുമതി നേടി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. എന്നാല്‍ യാതോരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് അംഗീകരാനം നല്‍കാന്‍ ഫയര്‍ഫോഴ്സ് അടക്കമുള്ള വകുപ്പുകള്‍ തയ്യാറായില്ല.

ഇതോടെ നിയമകുരുക്കില്‍പ്പെട്ട് നൂറുകണക്കിന് കെട്ടിടങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും താറുമാറായിട്ടുണ്ട്. പക്ഷെ പിഴ ഈടാക്കി കെട്ടിട നമ്ബര്‍ അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ അത് വലിയ അഴിമതിയ്ക്ക് കാരണമാകും. പിഴ ഈടാക്കി കെട്ടിട നമ്ബര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത് തന്നെ അഴിമതിക്ക് കളമൊരുക്കാനാണെന്നും ഫ്ലാറ്റ് ലോബിയുടെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്. ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങി നിയമവിരുദ്ധമായി കെട്ടിനിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന നടപടി കൂടിയാണ് പുതിയ തീരുമാനം.

സര്‍ക്കാര്‍ ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്ബനിക്ക് അനുമതി കൊടുത്ത ഉദ്യോഗസ്ഥര്‍വരെ കേരളത്തിലുള്ളപ്പോള്‍ തീരുമാനം വലിയ അഴിമതിയ്ക്ക വഴി വയ്ക്കുമെന്തില്‍ സംശയമില്ല. മൂന്ന് റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സമതി രൂപീകരിച്ചാകും ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പ്രത്യേക അദാലത്തുകള്‍ വഴി അപേക്ഷ സ്വീകരിച്ച്‌ പിഴ അടയ്ക്കാനുള്ള സൗകര്യമൊരുക്കും. റോഡില്‍ നിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ നിരവധി കെട്ടിടങ്ങള്‍ സംസ്ഥാനത്തുണ്ട്. പിഴ ഈടാക്കി കെട്ടിട നമ്ബര്‍ നല്‍കാനുള്ള തീരുമാനം അദ്യഘട്ടത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ക്കാണ് ഗുണം ചെയ്യുക.

No comments:

Post a Comment