Wednesday, 7 September 2016

പഞ്ചാബില്‍ ആംആദ്മി നേതാവ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; നേതാവിനെതിരെ രംഗതെത്തിയത് പാര്‍ട്ടി യുവജന വിഭാഗം



ചണ്ടിഗഡ്:അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ പ്രതീക്ഷയാണ് ആംആദ്മി പാര്‍ട്ടി വച്ച്‌ പുലര്‍ത്തുന്നത്. എന്നാല്‍ ഇതിന് തിരിച്ചടിയായി പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഭിന്നിപ്പ് രൂക്ഷമാവുകയാണ്. 

ഒരു ആംആദ്മി നേതാവ് വീട്ടമ്മയോട് അപമാനകരമായ രീതിയില്‍ സംസാരിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കേസ് ഒതുക്കി തീര്‍ക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചത് എന്ന ആരോപണവുമായി രംഗതെത്തിയിരിക്കുകയാണ് ആംആദമി പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായ രവീന്ദര്‍ സിങ്ങ് ധില്ലണ്‍.

ഇന്നലെ ഈ ഓഡിയോ ക്ലിപ്പുകള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു. പണം ഇറക്കി കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് ഇപ്പോള്‍ ഇവരുടെ ആരോപണം. സംഭവം വിവാദമായതോടെ നേതാവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു. 

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതിനെ കുറിച്ച്‌ നന്നായി അറിയാമായിരുന്നുവെന്നും എന്നിട്ടും നടപടിയെടുത്തില്ലെന്നുമാണ് ധില്ലണ്‍ ആരോപിക്കുന്നത്. അതേസമയം തങ്ങള്‍ക്ക് ഇതേ കുറിച്ച്‌ അറിയില്ലെന്നും സംഭവത്തെകുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പാര്‍ട്ടിക്ക് ശുഭ സൂചനയല്ലെന്നാണ് പൊതുവികാരം. ഡല്‍ഹി കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഏറ്റവുമധികം ശക്തിയുള്ള പ്രദേശമാണ് പഞ്ചാബ്. 

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4 എംപിമാരെയാണ് പാര്‍ട്ടിക്ക് ഇവിടെ നിന്നും വിജയിപ്പിക്കാനായത്.ഇപ്പോള്‍ ഉയര്‍ന്നിരിക്കു്നന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടി വക്താവ് ഹിമ്മത് സിങ്ങ് ഷെര്‍ഗില്‍ പ്രതികരിച്ചത്.

No comments:

Post a Comment