Friday, 9 September 2016

സംഘര്‍ഷം ശമിക്കാതെ കശ്മീര്‍: വീണ്ടും കര്‍ഫ്യൂ



ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. വിഘടനവാദി നേതാക്കള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ താഴ്വയിലെ പ്രധാന നഗരങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഒമ്ബത് പോലീസ് സ്റ്റേഷന്‍ പരിധിയിലും താഴ് വരയിലെ പ്രധാന നഗരങ്ങളിലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രക്ഷോഭം തുടരാന്‍ വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. അതിനു ശേഷമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ജുലൈയില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 75 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ ജുലൈ ഒമ്ബതിന് ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്ന് ദിവസം മുമ്ബാണ് പൂര്‍ണ്ണമായും നിര്‍ത്തിയത്.

അതേസമയം കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വെള്ളിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ മൂന്നാം തവണയാണ് കരസേനാ മേധാവി കശ്മീരില്‍ എത്തുന്നത്. കശ്മീരിലെ തെരുവുകളില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സിആര്‍പിഎഫിനാണ്. ഇതിനിടെ വീട്ടുതടങ്കലിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തും.

No comments:

Post a Comment