Monday, 5 September 2016

പിശാചിന്റെ മകന്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ച പ്രസിഡന്റിനെ കണ്ടിട്ടും ഗൗനിക്കാതെ ഒബാമ; മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലാന്‍ പൗരന്മാരോട് പറഞ്ഞ ഫിലിപ്പിനോ പ്രസിഡന്റ് വാക്കുകളിലും വിവാദ നായകന്‍



തന്നെ പിശാചിന്റെ മകന്‍ എന്നുവിളിച്ച ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടെയെ കാണാന്‍ കൂട്ടാക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജി20 ഉച്ചകോടിയില്‍ നയം വ്യക്തമാക്കി. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത റോഡ്രിഗോ, തന്റെ രാജ്യത്തെ നിയമം നടപ്പാക്കലിനെക്കുറിച്ച്‌ അഭിപ്രായം പറയേണ്ടതില്ലെന്നും ഒബാമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലാന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടതിലൂടെയാണ് റോഡ്രിഗോ വിവാദനായകനായത്.
ഇക്കഴിഞ്ഞ ജൂണ്‍ 30-ന് ഇദ്ദേഹം അധികാരമേറ്റശേഷം മയക്കുമരുന്ന് കച്ചവടക്കാരും ഉപഭോക്താക്കളുമായി ഇതിനകം 2000 പേരെങ്കിലും ഫിലിപ്പിന്‍സില്‍ കൊല്ലപ്പെടുകയും ചെയ്തു. അവസാനത്തെ മയക്കുമരുന്ന് കച്ചവടക്കാരനും ചാകുന്നതുവരെ ഇതേ നിയമം നടപ്പാക്കുമെന്നും റോഡ്രിഡോ പ്രഖ്യാപിച്ചിരുന്നു.



ലാവോസ് സന്ദര്‍ശനത്തിനിടെ ഒബാമയുമായി കൂടിക്കാഴ്ച നടത്താനാണ് റോഡ്രിഗോ ശ്രമിച്ചിരുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ച ഒബാമതന്നെ ഒഴിവാക്കി. മയക്കുമരുന്ന് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര നിയമത്തിന്റെ രീതിയിലുള്ള ശ്രമങ്ങള്‍ അവലംബിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, താനൊരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയാണെന്നും ഫിലിപ്പിന്‍ ജനതയോടുമാത്രമേ തനിക്ക് മറുപടി പറയേണ്ട കാര്യമുള്ളൂ എന്നുമായിരുന്നു റോഡ്രിഗോയുടെ നിലപാട്. തന്നെ ചോദ്യം ചെയ്യാന്‍ ഒബാമ ആരാണെന്ന് ചോദിച്ച റോഡ്രിഗോ, അമേരിക്കന്‍ പ്രസിഡന്റിനെ പിശാചിന്റെ മകനെന്നും വിളിച്ചു.

അമേരിക്കന്‍ കോളനിവാഴ്ചയുടെ കാലത്ത് ഫിലിപ്പിന്‍സ് ജനത നേരിട്ട കെടുതികള്‍ക്ക് ഇന്നും മാപ്പുപറയാന്‍ അമേരിക്ക തയ്യാറാകാത്തതിനെയും റോഡ്രിഗോ വിമര്‍ശിച്ചു. തന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും ചോദിച്ചാല്‍ ഉചിതമായ സ്ഥലത്ത് മറുപടി പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ലാവോസിലെ കൂടിക്കാഴ്ച വേണ്ടെന്ന് ഒബാമ തീരുമാനിച്ചത്.

No comments:

Post a Comment