Monday, 5 September 2016

ചൈനയ്ക്ക് പോയ ലോക നേതാക്കളില്‍ ഏറ്റവും നേട്ടം ഉണ്ടാക്കിയത് തെരേസ മേ തന്നെ; ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങുന്നത് ഇന്ത്യയും ചൈനയും അടക്കം ആറു രാജ്യങ്ങളുമായി കച്ചവടബന്ധം ഉറപ്പിച്ച്‌




ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മേയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനമായിരുന്നു ചൈനയിലെ ഹ്വാങ്ഷുവില്‍ നടന്ന ജി-20 ഉച്ചകോടി. ഇത്രയും ബ്രഹത്തായ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തെരേസ പോകുമ്ബോള്‍, പ്രത്യേകിച്ചും ബ്രിട്ടന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനെ സംശയത്തോടെ വീക്ഷിച്ചവരേറെയാണ്. എന്നാല്‍, ചൈനയില്‍ നിന്ന് മടങ്ങുന്ന ലോകനേതാക്കളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഭരണാധികാരി എന്ന പെരുമയോടെയാണ് തേരേസ ലണ്ടനിലേക്ക് വിമാനം കയറിയത്.




ബ്രെക്സിറ്റിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിടുതല്‍ നേടിയതോടെ വ്യാപാര-വാണിജ്യ ഇടപാടുകളില്‍ പുതിയ കരാറുകള്‍ ആരംഭിക്കേണ്ട നിലയിലായിരുന്നു ബ്രിട്ടന്‍. അതില്‍ തെരേസ എത്രത്തോളം വിജയിക്കും എന്നതായിരുന്നു ലോകം ഉറ്റുനോക്കിയിരുന്ന കാര്യം. എന്നാല്‍, ജി 20 ഉച്ചകോടിക്കിടെ ആറുരാജ്യങ്ങളുമായി വ്യാപാരക്കരാറിലേര്‍പ്പെടാന്‍ തെരേസയ്ക്കായി.

ഇന്ത്യയും ചൈനയുമടക്കമുള്ള വന്‍കിട വിപണികളുമായി കരാറിലേര്‍പ്പെട്ടതാണ് ഇതില്‍ വലിയ നേട്ടം. ഓസ്ട്രേലിയ, സിംഗപ്പുര്‍, മെക്സിക്കോ, സൗത്തുകൊറിയ എന്നിവയാണ് ബ്രിട്ടനുമായി കരാറിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച മറ്റു രാ്യങ്ങള്‍. ആഗോള വിപണിയില്‍ ബ്രിട്ടന്റെ സാന്നിധ്യത്തെ സുവര്‍ണകാലത്തേയ്ക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തെരേസ പറഞ്ഞു.

ബ്രെക്സിറ്റിനുശേഷം ബ്രിട്ടന്‍ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുമെന്ന് ഹിതപരിശോധനയ്കെതിരെ പ്രചാരണം നടത്തിയ വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു തന്റെ അപ്പോഴത്തെ നിലപാടില്‍ മാറ്റം വരുത്താന്‍ ഒബാമ ഇപ്പോഴും തയ്യാറായിട്ടില്ല. അമേരിക്കയുമായി വ്യാപാര കരാറിലേര്‍പ്പെടുന്നതിന് ബ്രിട്ടന്‍ വരിയില്‍ ഏറ്റവും പിന്നില്‍നില്‍ക്കേണ്ടി വരുമെന്നായിരുന്നു ഒബാമയുടെ പഴയ മുന്നറിയിപ്പ്.

എന്നാല്‍, ബ്രിട്ടനുമായി കരാറിലേര്‍പ്പെടാന്‍ പ്രബല ശക്തികള്‍ക്ക് ഇപ്പോഴും താത്പര്യമുണ്ടെന്ന സൂചനയാണ് ഉച്ചകോടി നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കള്‍ തെരേസയുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു.

No comments:

Post a Comment