Thursday, 8 September 2016

സഖാവേ, ആര്‍ എസ് എസ്സിനെ നേരിടാന്‍ കഴിയില്ലെങ്കില്‍ രാഷ്ട്രീയം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോകൂ; ഈ പോരാട്ടം ഞങ്ങള്‍ തുടരും; ബിജെപി ഫാസിസ്റ്റല്ലെന്ന് പറഞ്ഞ കാരാട്ടിനെ പരിഹസിച്ച്‌ കനയ്യകുമാര്‍



കൊല്‍ക്കത്ത: സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിരഹസിച്ച്‌ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. കാരാട്ടിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് കനയ്യ പരിഹാസപ്പെരുമഴ ചൊരിഞ്ഞത്. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്ബോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നായിരുന്നു കാരാട്ട് പറഞ്ഞത്. ാസിസ്റ്റ് പാര്‍ട്ടികളെ എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ 'പരിചയസമ്ബന്നനായ സഖാവ്' രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച്‌ ന്യൂയോര്‍ക്കില്‍ പോകണമെന്ന് കാരാട്ടിന്റെ പേര് പരാമര്‍ശിക്കാതെ കനയ്യ പറഞ്ഞു.

കൊല്‍ക്കത്തയില്‍ നടന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് സമ്മേളന വേദിയിലാണ് കനയ്യ കാരാട്ടിനെ പേര് പരാമര്‍ശിക്കാതെ വിമര്‍ശിച്ചത്. ജെഎന്‍യുവില്‍ നിന്നും പഠിച്ചിറങ്ങിയ മുതിര്‍ന്ന സഖാവുണ്ട് ഇവിടെ. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സഖാവെ, താങ്കള്‍ക്ക് എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ രാഷ്ട്രീയം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോകൂ. ഈ പോരാട്ടം ഞങ്ങള്‍ തുടരുമെന്നാണ് കനയ്യയുടെ പ്രസംഗം.

ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പ്രകാശ് കാരാട്ട്. 1972-73 കാലഘട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാഷിസ്റ്റ് അല്ലെന്നു പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണ്. ഏകാധിപത്യരീതിയെ ഫാഷിസമെന്നു വിളിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലേതുപോലുള്ള ഫാഷിസ്റ്റ് രീതി ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് ആവശ്യമില്ല. തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിലൂടെ ജനപിന്തുണ നേടാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നില്ല. എന്നായിരുന്നു കാരാട്ടിന്റെ മുന്‍ പരാമര്‍ശം.

ഹിറ്റ്ലര്‍ക്ക് തുല്യനായ ശത്രുവിനെ നേരിടാന്‍ ഇടതു-പുരോഗമന ജനാധിപത്യ ശക്തികള്‍ ഒന്നിക്കേണ്ട സമയമായെന്ന് മനസ്സിലാക്കേണ്ട കാലമാണ് ഇതെന്നും കനയ്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും ആകരുത് മറിച്ച്‌ ജനമുന്നേറ്റത്തിന് വേണ്ടിയാകണം ഇടതു പാര്‍ട്ടികളുടെ ഐക്യമെന്നും കനയ്യ കൂട്ടിചേര്‍ത്തു.

ദേശാഭിമാനിയിലും തുടര്‍ന്ന് ഇന്ത്യന്‍ എക്സ്പ്രസിലുമെഴുതിയ ലേഖനത്തില്‍ ഇന്ത്യയില്‍ ഫാസിസവും വര്‍ഗീയ ഫാസിസവും സ്ഥാപിക്കപ്പെട്ടെന്ന വാദത്തെ സിപിഐഎം തള്ളിക്കളയുന്നുവെന്ന് നേരത്തെ കാരാട്ട് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐ എം ഉണ്ടാക്കിയ രാഷ്ട്രീയ ധാരണയെ സിപിഐ എമ്മിലെ ഒരു വിഭാഗം ന്യായികരിച്ചത് ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഫാസിസ്റ്റ് ഭീഷണിയില്ലാത്ത സാഹചര്യത്തില്‍ നവലിബറല്‍ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസിനെ കൂടെക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലാപാടാണ് പ്രകാശ് കാരാട്ട് തുടര്‍ച്ചയായി സ്വീകരിച്ചത്. ഹിറ്റ്ലറുടെ കാലത്തെ ജര്‍മ്മനിയിലെയോ, മുസ്സോളനിയുടെ കാലത്തെ ഇറ്റലിയുടെയോ സാഹചര്യമല്ല ഇന്ത്യയിലെതെന്നായിരുന്നു കാരാട്ടിന്റെ വാദം. ഇതിനെതിരെ വിഖ്യാത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് കാരാട്ട് തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്.
മോദി സര്‍ക്കാരിനെ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണത്തോട് നിരവധി തവണ ഉപമിച്ചിട്ടുള്ള ആളാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി.

ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സംഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ കനയ്യ തയ്യാറായില്ല. താന്‍ സിപിഐഎം വക്താവല്ലെന്നും ഈ ചോദ്യം സിതാറാം യെച്ചൂരിയോടാണ് ചോദിക്കേണ്ടതെന്നും കനയ്യ പറഞ്ഞു.

No comments:

Post a Comment