Monday, 5 September 2016

ബാബുവിന്റെ മരുമകന്റെ രണ്ടു ലോക്കറുകള്‍ തുറന്നു; സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും



കൊച്ചി • മുന്‍മന്ത്രി െക.ബാബുവിന്റെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങളുടെ പരിശോധന വിജിലന്‍സ് തുടങ്ങി. ബാബുവിന്റെ മരുമകന്റെ പേരിലുള്ള തൊടുപുഴയിലെ രണ്ടു ലോക്കറുകള്‍ തുറന്നു പരിശോധിക്കുകയാണ്. ബെനാമി ഇടപാട് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇന്നലെ പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ ഒരു ലോക്കറില്‍ നിന്ന് വിജിലന്‍സ് 120 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറാണു പരിശോധിച്ചത്. മറ്റു നാലു ലോക്കറുകള്‍ കൂടി ഇന്ന് പരിശോധിക്കും.

അതിനിടെ, വിജിലന്‍സ് പരിശോധനകളില്‍ കണ്ടെടുത്ത രേഖകളും തെളിവുകളും ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വീണ്ടും ഹാജരാക്കും.
കെ. ബാബുവിന്റെ വീടടക്കം ആറിടങ്ങളില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണവുമാണ് കോടതിയില്‍ ഹാജരാക്കുന്നത്. കൂടാതെ, ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയില്‍ ലഭിച്ച രേഖകളും മഹസറും ഇന്നു കോടതിയില്‍ ഹാജരാക്കും.


ബാബുവിന്റെ ബെനാമികളെന്ന് കരുതുന്ന ബാബുറാമിന്റെയും മോഹനന്റെയും ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. തേനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തേനിയിലെത്തുമെന്നാണ് സൂചന.

No comments:

Post a Comment